കാശ്‌മീര്‍ കുങ്കുമം മങ്ങുന്നു



പതിറ്റാണ്ടുകളോളം പ്രതാപത്തോടെ നിന്ന കാശ്‌മീര്‍ താഴ്‌വരയിലെ കുങ്കുമപ്പൂവ്‌ വ്യവസായം ഇന്ന്‌ അതിന്റെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്‌. വരള്‍ച്ചയാണ്‌ കുങ്കുമപ്പൂ കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 1990ല്‍ 40 ടണ്‍ ആയിരുന്നു ഇവിടെ ഉല്‍പാദിപ്പിക്കപ്പെട്ടിരുന്ന കുങ്കുമപ്പൂവിന്റെ അളവ്‌. എന്നാല്‍ ഇന്ന്‌ 226 ഗ്രാമങ്ങളിലായി വെറും ആറുടണ്‍ ആണ്‌ പ്രതിവര്‍ഷ ഉല്‍പാദനം.
വിശാലമായ കുങ്കുമപ്പാടങ്ങളുടെ സ്ഥാനത്ത്‌ ഫ്‌ളാറ്റുകളും വീടുകളും വരിവെച്ചിരിക്കുന്ന കാഴ്‌ചയാണ്‌ ഇപ്പോഴുള്ളത്‌. കൃഷിയില്‍ നിന്ന്‌ ലഭിക്കുന്നതിനേക്കാളധികം വില കിട്ടിയപ്പോള്‍ പല കര്‍ഷകരും ഭൂമി വിറ്റു കളഞ്ഞു. കടബാധ്യതകള്‍ തീര്‍ക്കാനും കുടുംബം പോറ്റാനും തങ്ങള്‍ക്ക്‌ മറ്റ്‌ വഴികളില്ലെന്നാണ്‌ കര്‍ഷകര്‍ പറയുന്നത്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി മഴയില്ലാത്ത അവസ്ഥയാണിവിടെയുള്ളത്‌. ഇത്‌ പ്രതിസന്ധിക്ക്‌ ആക്കം കൂട്ടുന്നു.
ഇറാനിലെ കുങ്കുമപ്പൂക്കള്‍ ആഗോള കമ്പോളം കീഴടക്കുന്ന കാഴ്‌ചയാണ്‌ കുറച്ചുനാളായി കാണുന്നത്‌. ഇന്ത്യന്‍ കുങ്കുമപ്പൂവിന്‌ 3,00000 രൂപയാണ്‌ കിലോഗ്രാമിനെങ്കില്‍ ഇറാനില്‍ നിന്നുള്ളവയ്‌ക്ക്‌ 2,50000 രൂപയാണ്‌ വില. കുങ്കുമപ്പാടങ്ങള്‍ക്ക്‌ ചുറ്റുമുള്ള ഫാക്‌ടറികളിലെ മാലിന്യങ്ങള്‍ വിളവിനെ സാരമായി ബാധിക്കുന്നുണ്ട്‌. പാരമ്പര്യ കൃഷി രീതി തിരിച്ചു കൊണ്ടുവരികയല്ലാതെ കാര്‍ഷിക ശാസ്‌ത്രജ്ഞര്‍ മറ്റൊരു പരിഹാരം ഇതിനു കാണുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ