കളി ചൈനയില്‍ വേണ്ട



അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കും അതിശക്തമായിത്തന്നെ മൂക്കുകയറിട്ട്‌ വലിച്ച്‌ കെട്ടുകയാണ്‌ സമീപകാലങ്ങളില്‍ ചൈന ചെയ്‌തു കൊണ്ടിരിക്കുന്നത്‌. ലോകമാകമാനം ആഘോഷത്തിമിര്‍പ്പില്‍ മുങ്ങിയ ഡിസംബര്‍ 25 ലെ ക്രിസ്‌മസ്‌ ദിനത്തില്‍, മനുഷ്യാവകാശ പ്രവര്‍ത്തകനായ ലിയു ക്‌നിയേബോ വിനെ പതിനൊന്ന്‌ വര്‍ഷത്തെ തടവിന്‌ ശിക്ഷിച്ചത്‌ വന്‍ വിമര്‍ശനങ്ങള്‍ വരുത്തിവെച്ചിരിക്കുകയാണ്‌. ഇതിനെതിരെ പ്രതികരിച്ച ലോകരാഷ്‌ട്രങ്ങളോട്‌, തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ടെന്നാണ്‌ ചൈന ആഞ്ഞടിച്ചത്‌.
ഇതുപോലെ തന്നെ തീവ്രമായ പ്രതികരണമായിരുന്നു ഡിസംബര്‍ 21 ന്‌ അക്‌മല്‍ ഷെയിഖ്‌ എന്ന 53 കാരന്‍ ബ്രിട്ടീഷ്‌ പൗരനെ വധശിക്ഷയ്‌ക്ക്‌ വിധിച്ചപ്പോള്‍ പ്രതികരിച്ച ലോകരാജ്യങ്ങള്‍ക്കെതിരെയും ചൈന നടത്തിയത്‌. 4 കിലോഗ്രാം മയക്കുമരുന്നു കടത്തിയതിനാണ്‌ അക്‌മലിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. വിവിധ മനുഷ്യാവകാശ സംഘടനകളുടെയും, കുടുംബാംഗങ്ങളുടെയും അഭ്യര്‍ത്ഥന വകവെയ്‌ക്കാതെ വിഷം കുത്തിവെച്ച്‌ ഡിസംബര്‍ 29 ന്‌ വധശിക്ഷ നടപ്പിലാക്കുകയും ചെയ്‌തു. ഇതിനെതിരായ ബ്രിട്ടന്റെ ഇടപെടലുകളെ ചൈനീസ്‌ മാധ്യമങ്ങളും വെറുതെ വിട്ടില്ല.
അക്‌മല്‍ ഷെയിഖിന്റെ കേസ്‌ വേറിട്ട്‌ കാണേണ്ട ഒന്നല്ല. ലഭ്യമായ കണക്കനുസരിച്ച്‌ ദിവസേന ഏകദേശം 5 പേരെന്ന കണക്കില്‍ 1700 പേരെയാണ്‌ 2008 -ല്‍ മാത്രം ചൈനീസ്‌ ഭരണകൂടം വധശിക്ഷയ്‌ക്ക്‌ വിധിച്ചത്‌.
ആഗോളമനുഷ്യാവകാശ ദിനത്തിന്റെ 60-ാം വാര്‍ഷികവേളയില്‍ ആയിരങ്ങള്‍ ഒപ്പിട്ട ചാര്‍ട്ടര്‍ 8 എന്ന രേഖയുടെ നേതൃത്വത്തിന്റെ പേരിലാണ്‌ ലിയു ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്‌. ഇതിനു മുമ്പ്‌ രണ്ട്‌ തവണ അദ്ദേഹം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്‌. രാഷ്‌ട്രീയ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ ഇനിയും ജയിലില്‍ പോകാന്‍ സന്നദ്ധനാണെന്നാണ്‌ ലിയു പറയുന്നത്‌.
അറസ്റ്റ്‌ ചെയ്‌ത്‌ രണ്ടാം ദിവസം വെറും മൂന്നു മണിക്കൂറു കൊണ്ടാണ്‌ പതിനൊന്ന്‌ വര്‍ഷത്തെ കഠിന തടവിന്‌ ലിയുവിനെതിരെ പീപ്പിള്‍സ്‌ കോടതി വിധിയെഴുതുന്നത്‌. ഇതിന്റെ ഭാഗമായി അവകാശ സംരക്ഷണത്തെ പിന്താങ്ങുന്ന രാജ്യത്തെ എല്ലാ വെബ്‌സൈറ്റുകളും ഇന്റര്‍നെറ്റ്‌ കൂട്ടായ്‌മകളും ബ്ലോക്ക്‌ ചെയ്യാനുള്ള നടപടിക്രമങ്ങളും ചൈനീസ്‌ ഭരണകൂടം ആരംഭിച്ചുകഴിഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ